Showing posts with label പരിഭാഷ. Show all posts
Showing posts with label പരിഭാഷ. Show all posts

Thursday, November 11, 2010

അന്നാ ആക്‌മതോവ

ആഘോഷമാക്കി നാം
നടക്കാതെപോയ സമാഗമങ്ങൾ,
പറയാതെവിട്ട വിശേഷങ്ങൾ,
ശബ്ദമില്ലാത്ത വാക്കുകൾ.
എവിടെത്തങ്ങണമെന്നറിയാതെ പരുങ്ങുന്നു
തമ്മിലിടയാത്ത നോട്ടങ്ങൾ.
തടവില്ലാതിനിയൊഴുകാമെന്നു
കണ്ണീരിനു മാത്രമാഹ്ളാദം.
മോസ്ക്കോവിലൊരിടത്തൊരു
കാട്ടുപനിനീർപ്പൂപ്പൊന്ത-
അതിനുമുണ്ടൊരു ഭാഗമെടുക്കാൻ...
ഇതിനൊക്കെപ്പിന്നെ നാം പേരുമിടും,
‘അനശ്വരപ്രണയ’മെന്നും.

ആഴ്ചകളല്ല, മാസങ്ങളല്ല,
വർഷങ്ങളെടുത്തു നാം പിരിയാൻ.
ഇന്നൊടുവിലിതാ, നമ്മുടെ കവിളുരുമ്മുന്നു
സ്വാതന്ത്ര്യത്തിന്റെ ഇളംതെന്നൽ.
നരച്ചതാണു നാമണിഞ്ഞ
പുഷ്പകിരീടങ്ങൾക്കു നിറവും.

ഇനിമേലില്ല ഒറ്റുകൾ, ചതികൾ,
രാത്രി മുഴുവൻ നീ കേട്ടുകിടക്കുകയും വേണ്ട
എന്റെ ഭാഗം ശരിയെന്നു സമർത്ഥിക്കുന്ന
യുക്തികളുടെ നിലയ്ക്കാത്ത പ്രവാഹവും

(പരിഭാഷ ബ്ലോഗ്‌)

റില്‍ക്കെ

എന്റെ കണ്ണുകളൂതിക്കെടുത്തുക,
എന്നാലുമെനിയ്ക്കു കാണാം നിന്നെ;
എന്റെ കാതുകൾ കൊട്ടിയടയ്ക്കുക,
എന്നാലുമെനിയ്ക്കു കേൾക്കാം നിന്നെ;
എനിയ്ക്കു വേണ്ട കാലടികൾ
നിന്നിലേക്കു നടന്നെത്താൻ;
ഈ നാവിന്റെ തുണ വേണ്ട
എനിക്കു നിന്നെ ജപിച്ചുവരുത്താൻ;
എന്റെ കൈകൾ തല്ലിയൊടിയ്ക്കുക,
എന്റെ ഹൃദയം നിന്നെയെത്തിപ്പിടിയ്ക്കും;
എന്റെ ഹൃദയം സ്തംഭിപ്പിക്കുക,
എന്റെ ശിരസ്സു സ്പന്ദിക്കും പിന്നെ;
എന്റെ ശിരസ്സിനും നീ തീയിട്ടാലോ,
ചോരയിൽ നിന്നെയും കൊണ്ടു പായും ഞാൻ

നെരൂദ

നമ്മുടെ പ്രണയമൊരു മഹോത്സവമാകുമെന്നു
നാം കരുതി,
അറിയാത്ത മലകളിൽ
പുതിയ പരിമളങ്ങൾ നാം കൊളുത്തുമെന്നും,

നമ്മുടെ വിളർത്ത മുഖങ്ങളുടെ രഹസ്യം
നാം മൂടിവയ്ക്കുമെന്നും;
പൊൻനിറമായ മുന്തിരിച്ചാറുകളുടെ പതയുന്ന പളുങ്കുചിരികൾ
മാറ്റൊലിയ്ക്കുന്ന ജീവിതമദിരോത്സവത്തിൽ
നമ്മുടെ പാത്രങ്ങൾ നിറഞ്ഞതേയില്ലല്ലോ.

ആളൊഴിഞ്ഞ ഉദ്യാനത്തിലെ ചില്ലകൾക്കിടയിൽ മറഞ്ഞിരുന്ന്
പരിഹാസത്തിന്റെ ചൂളം കുത്തുകയാണൊരു കിളി...
ഒരു സ്വപ്നത്തിന്റെ നിഴൽ
നമ്മുടെ പാത്രത്തിലേക്കു നാം പിഴിഞ്ഞൊഴിക്കുന്നു...

നമ്മുടെ ഉടലിലെ മണ്ണറിയുന്നുമുണ്ട്
ഉദ്യാനത്തിലെ ഈർപ്പം, ഒരു തലോടൽ പോലെ

(പരിഭാഷ ബ്ലോഗ്‌)